Sports
മാഡ്രിഡ്: കായിക ലോകത്തിലെ ഓസ്കറായ ലോറസില് ടെന്നീസിന്റെ ആധിപത്യം. മാഡ്രിഡില്‍ നടന്ന റെഡ് കാര്‍പ്പെറ്റ് സ്പോര്‍ട്സ് പുരസ്കാരത്തില്‍ 2026ലെ ഏറ്റവും മികച്ച പുരുഷ-വനിതാ താരങ്ങളായി കാര്‍ലോസ് അല്‍കാരസും അരീന സബലെങ്കയും തെരഞ്ഞെടുക്കപ്പെട്ടു.
പുരുഷ ലോക റാങ്കിംഗില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരനാണ് സ്പാനിഷ് താരമായ കാര്‍ലോസ് അല്‍കാരസ്. എന്നാല്‍, 2025ല്‍ അല്‍കാരസായിരുന്നു ഒന്നാം സ്ഥാനത്ത്. വനിതാ സിംഗിള്‍സില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരിയാണ് ബെലാറൂസിന്റെ അരീന സബലെങ്ക. 2025ല്‍ യുഎസ്, ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്സ്ലാം കിരീടങ്ങള്‍ 22കാരനായ അല്‍കാരസിനായിരുന്നു. 2025ല്‍ യുഎസ് ഓപ്പണ്‍ മാത്രമാണ് സബലെങ്കയ്ക്കു നേടാന്‍ സാധിച്ചത്. എന്നാല്‍, ഓസ്ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
യുവതാരം യമാല്‍
മറ്റു പുരസ്കാരങ്ങളില് ഏറ്റവും ശ്രദ്ധേയമായ, യൂത്ത് സ്പോര്‍ട്സ്പേഴ്സണ്‍ ഓഫ് ദ ഇയര്‍ സ്പാനിഷ് ഫുട്ബോളര് ലാമിന് യമാല്‍ സ്വന്തമാക്കി. ജര്‍മനിയുടെ മുന്‍ ഫുട്ബോള്‍ താരമായ ടോണി ക്രൂസിനാണ് ഇന്സ്പിറേഷന് അവാര്‍ഡ്.
ഏറ്റവും മികച്ച ക്ലബ്ബിനുള്ള ടീം ഓഫ് ദ ഇയര്‍ പുരസ്താരം ഫ്രാന്‍സില്‍നിന്നുള്ള പാരീസ് സെന്റ് ജെര്മെയ്ന് സ്വന്തമാക്കി.
നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിസ്റ്റുകളുമാണ് പിഎസ്ജി. ബ്രേക്ക്ത്രൂ പുരസ്കാരം എഫ് വണ്‍ കാര്‍ഡ്രൈവറായ ലന്‍ഡോ നോറിസും തിരിച്ചുവരവിനുള്ള പുരസ്കാരം ഗോള്‍ഫ് താരം റോറി മക്കിള്റോയിക്കുമാണ്. ലൈഫ് ടൈം പുരസ്കാരം ഇതിഹാസ വനിതാ ജിംനാസ്റ്റായ നാദിയ കൊമനേച്ചിക്കു സമ്മാനിച്ചു.
Kerala
കൊച്ചി: ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം. കേരള ടൂറിസവുമായി സഹകരിച്ച് കൊച്ചിയിലാണ് 70-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്ത് നിശ അരങ്ങേറിയത്.
തന്റെ 16-ാമത് ഫിലിം ഫെയര്‍ പുരസ്കാരമാണിതെന്നും സിനിമയെന്നത് ഒരു വലിയ ടീമിന്റെ അധ്വാനമാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. മികച്ച നടന് വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരുമായി അദ്ദേഹം തന്റെ ട്രോഫി വേദിയില്‍ പങ്കുവച്ചു. ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് ഉർവശി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രമായും ‘ഭ്രമയുഗ’ത്തിലൂടെ രാഹുൽ സദാശിവൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതം അഞ്ച് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി . പൃഥ്വിരാജ് - മികച്ച നടന് (ക്രിട്ടിക്സ്), റഫീഖ് അഹമ്മദ് -മികച്ച വരികള്‍, ജിതിന് രാജ് -മികച്ച ഗായകന്, കെ.ആര്. ഗോകുല്‍ -മികച്ച നവാഗത നടന്, കെ.എസ്. സുനില്‍ -മികച്ച ഛായാഗ്രഹണം എന്നിവരാണ് ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചത്. കിഷ്കിന്ധാകാണ്ഡം മികച്ച ചിത്രം -ക്രിട്ടിക്സ്, വിജയാരാഘവന്‍- മികച്ച സഹനടന്‍ ഉള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ നേടി.
മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. ആട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് സറിൻ ഷിഹാബിന് മികച്ച നടി-ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. അഭിമന്യു എസ്. തിലകന്, മേതില്‍ ദേവിക എന്നിവര്‍ മികച്ച നവാഗതതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
ഹെർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ ജോസ് മികച്ച സഹനടിയുമായി. വൈക്കം വിജയലക്ഷ്മിയാണു മികച്ച ഗായിക. സുഷിൻ ശ്യാമാണ് മികച്ച സംഗീതസംവിധായകൻ. ജോജു ജോർജ്(പണി), ജിതിൻലാൽ (എആർഎം) എന്നിവർ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്കാരവും നേടി. ഉള്ളൊഴുക്കിനും ക്രിട്ടിക്സ് വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
തെലുങ്ക് സിനിമാവിഭാഗത്തില്‍ പുഷ്പ 2 ദ റൂള്‍ അഞ്ച് പുരസ്കാരങ്ങള്‍ നേടി മികച്ച ചിത്രമായി. അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മലയാളി നിവേദ തോമസ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് മികച്ച സഹനടനായും സത്യഭാമയിലെ പ്രകടനത്തിന് കാജല്‍ അഗര്‍വാള്‍ മികച്ച നടി -ക്രിട്ടിക്സ് പുരസ്കാരവും നേടി. തമിഴിൽ എട്ട് പുരസ്കാരങ്ങളുമായി അമരന് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ശിവകാര്ത്തികേയന് മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്കുമാര് പെരിയസാമി മികച്ച സംവിധായകനായി. മെയ്യഴഗന് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരവും കാര്‍ത്തി മികച്ച സഹനടന്‍ പുരസ്കാരവും സ്വന്തമാക്കി. തങ്കലാനിലെ പ്രകടനത്തിന് പാര്‍വതി തിരുവോത്തും ലബ്ബര്‍ പന്തിന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു.
കന്നഡയില്‍ ശാഖാഹാരി മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അക്ഷത പാണ്ഡവപുരയാണ് മികച്ച നടി. അന്തരിച്ച നടന് ശ്രീനിവാസനും ശ്രീകുമാരന്‍ തമ്പിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചു. തെന്നിന്ത്യൻ താരം ഭാവനയ്ക്ക് സിനി ഐക്കൺ അവാർഡും സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: 2024-25 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി, ലൈഫ് മിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി കൊല്ലം കരസ്ഥമാക്കി. കണ്ണൂർ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.
ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം), ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം) എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.
ഗ്രാമ പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ ഉഴമലയ്ക്കൽ പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും എളവള്ളി പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും മാണിയൂർ പഞ്ചായത്ത് (കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി.
മുനിസിപ്പാലിറ്റികളിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി (തൃശൂർ) ഒന്നാം സ്ഥാനവും മട്ടന്നൂർ മുനിസിപ്പാലിറ്റി (കണ്ണൂർ) രണ്ടാം സ്ഥാനവും കുന്നംകുളം മുനിസിപ്പാലിറ്റി (തൃശൂർ) മൂന്നാം സ്ഥാനവും നേടി. മുനിസിപ്പൽ കോർപറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം കോർപറേഷൻ ഒന്നാം സ്ഥാനം നേടി.
Business
കൊച്ചി : കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, തങ്ങളുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓക്സിജൻ മഹാപ്രതിഭ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ് വിപണന രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ, സാമൂഹ്യപ്രതിബദ്ധതയുടെയും കേരള ജനത നൽകിയ പിന്തുണയ്ക്കു നന്ദിയർപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് വിവിധ മേഖലകളിലെ പ്രഗല്ഭ വ്യക്തികളെ ആദരിക്കുന്നത്. സിനിമ, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരം.
പുരസ്കാര ജേതാക്കൾ:
സാമൂഹ്യ സേവനം - ദയാബായി, കായികം - അഞ്ജു ബോബി ജോർജ്, സാഹിത്യം - കെ.ആർ. മീര, ശാസ്ത്രസാങ്കേതിക മേഖല: ഡോ. സാബു തോമസ്, സിനിമ - പ്രേം പ്രകാശ് എന്നിവരാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഓക്സിജൻ മഹാപ്രതിഭ പുരസ്കാരം.
പുരസ്കാര ജേതാക്കളെ പ്രമുഖ ചലച്ചിത്ര സംവിധായകൻ സിബി മലയിൽ (ചെയർമാൻ), പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്. ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസാണ് കൊച്ചിയിൽ പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഡിസംബർ 18ന് വൈകുന്നേരം 5.30ന് കൊച്ചി പാലാരിവട്ടത്തുള്ള ദി റിനൈ കൊച്ചിൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. സിബി മലയിൽ, ജിബിൻ കെ. തോമസ് (വി.പി ഓക്സിജൻ ഗ്രൂപ്പ് , സെയിൽസ് & മാർക്കറ്റിംഗ്), പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോൾ മണലിൽ എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
Kerala
കോഴിക്കോട്: അമ്പത്തിയഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്. പരാതിയില്ലാതെ അഞ്ചാമതും അവാര്‍ഡ് പ്രഖ്യാപിച്ചുവെന്നും കൈയടി മാത്രമേയുള്ളൂവെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
പുരസ്കാരത്തിന് അർഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. നാലു സിനിമകള്‍ ഈ വര്‍ഷത്തെ അവാര്‍ഡിനുവേണ്ടി വന്നിരുന്നു. രണ്ട് സിനിമകള്‍ അവസാന ലാപ്പിലേക്ക് എത്തി. ക്രിയേറ്റീവായ സിനിമയായി ജൂറി അവ രണ്ടിനേയും കണ്ടില്ല. അവാര്‍ഡ് കൊടുക്കാന്‍ പാകത്തിലേക്ക് സൃഷ്ടിപരമായ നിലവാരം ഇവയ്ക്കില്ലെന്ന് ജൂറി അഭിപ്രായപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പരിഗണനയ്ക്ക് വന്നത് അവാര്‍ഡ് നല്കാന് കഴിയുന്ന സിനിമകളായി ജൂറി കണ്ടില്ല. അതില്‍ അവര്‍ സങ്കടപ്പെടുന്നുണ്ട്. നമ്മുടെ കുറവായി കാണേണ്ട. കഴിഞ്ഞ വർഷം കുട്ടികൾക്ക് അവാർഡ് ലഭിച്ചിരുന്നു. ഈ വർഷം അങ്ങനെയുണ്ടായില്ല എന്നത് പരിഹരിക്കേണ്ട പ്രശ്നമാണ്.
കുട്ടികളുടെ നല്ല സിനിമകൾ ഉണ്ടാകാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ജൂറി വെച്ചിട്ടുണ്ട്. ഇതിനായി സിനിമയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും. ആ പ്രശ്നം പരിഹരിക്കും. അടുത്ത അവാർഡ് വരുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു.
നൂറുകണക്കിന് സിനിമയാണ് കേരളത്തില്‍ പിറക്കുന്നത്. ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെടുകയാണ്. മമ്മൂക്കയ്ക്ക് അവാര്‍ഡ് കിട്ടിയത് കേരളത്തില്‍ മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ല. നല്ല ഒന്നാന്തരം സിനിമയാണ്, പക്ഷേ എത്രപേര്‍ കണ്ടു. പ്രശ്നം ഗൗരമായി കാണുന്നുണ്ട്. ആളുകള്‍ക്ക് താത്പര്യമുള്ള സിനിമകള്‍ വരണം. എന്നാല്‍, മൂല്യമുള്ള സിനിമകളും വേണം. എല്ലാംകൂടെ ചേരുന്നതാണല്ലോ സിനിമയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വേടന് പോലും പുരസ്കാരം നൽകിയെന്ന പരാമർശത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. കേരളത്തിൽ ഗാനരചയിതാക്കളായ നിരവധി പ്രഗത്ഭർ ഉണ്ടായിട്ടും ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഒരു പാട്ടിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.